തിരുവനന്തപുരം: ഉത്പാദനം വര്‍ധിക്കുന്നതിനെ ഒരു രാഷ്ട്രത്തിന്റെ ബാധ്യതയായി ചിത്രീകരിക്കുന്ന കേന്ദ്രസമീപനം അത്യന്തം അപകടകരവും കര്‍ഷകവിരുദ്ധവുമാണെന്ന് കൃഷിമന്ത്രി പി. പ്രസാദ്.
നെല്ലിനും ഗോതമ്പിനും കേന്ദ്രം നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയ്ക്കു മുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പ്രോത്സാഹന ബോണസ് അവസാനിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം രാജ്യത്തെ നെല്‍കര്‍ഷകരെയും ഗോതമ്പുകര്ഷകരെയും ഇരുട്ടിലാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗോതമ്പിന്റെയും നെല്ലിന്റെയും ഉയര്‍ന്ന ഉത്പാദനം മൂലം പൊതുവിതരണ സംവിധാനം വഴി കൂടുതല്‍ ഗോതമ്പും അരിയും രാജ്യത്ത് സംഭരിക്കപ്പെടുന്ന അവസ്ഥയുണ്ടായെന്നും, ഈ ഉത്പാദന വര്‍ധനവ് വര്‍ഷംതോറും വര്‍ധിച്ചുവരുന്നതോടെ പൊതുഖജനാവിനുള്ള ബാധ്യത വര്‍ധിക്കുന്നുവെന്നുമാണ് കേന്ദ്രധനകാര്യ എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറി കേരളാ ചീഫ് സെക്രട്ടറിക്ക് നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
കേരള സര്‍ക്കാര്‍ ഉള്‍പ്പെടെ ചില സംസ്ഥാന സര്‍ക്കാരുകള്‍, എംഎസ്പിക്ക് മുകളില്‍ നെല്ലിനും ഗോതമ്പിനും അധിക പ്രോത്സാഹന ബോണസ് നല്‍കുന്നത് ഈ ധാന്യങ്ങള്‍ കൂടുതല്‍ കൃഷി ചെയ്യുന്നതിനും ഉത്പാദന വര്‍ധനയ്ക്കും ഇടയാക്കുമെന്നുമാണ് വിലയിരുത്തിയിരിക്കുന്നത്.
നെല്ലിന്റെ സംഭരണവില 40 രൂപയായി നിശ്ചയിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തോട് മുഖംതിരിച്ചുനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നെല്ല് സംഭരണത്തിന് നിശ്ചയിച്ചിട്ടുള്ള തുക 23 രൂപ 69 പൈസയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും നെല്‍കര്‍ഷകരെ ചേര്‍ത്തുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം നിശ്ചയിച്ച എംഎസ്പിക്ക് പുറമേ 6രൂപ 31 പൈസ സംസ്ഥാന പ്രോത്സാഹന വിഹിതമായി കൂടി നല്‍കുന്നത് കൊണ്ടാണ് കര്‍ഷകര്‍ക്ക് ഒരു കിലോ നെല്ലിന് 30 രൂപ സംഭരണവിലയായി ലഭിക്കുന്നത്.
എംഎസ്പിക്ക് പുറമേ സംസ്ഥാനം നല്കുന്ന ആറു രൂപ 31 പൈസ നിര്‍ത്തലാക്കണമെന്നാണ് ഇപ്പോള്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ഷകരുടെ യഥാര്‍ഥ ഉത്പാദനച്ചെലവ് അംഗീകരിക്കാതെ, ഉത്പാദനം വര്‍ധിക്കുന്നു എന്ന പേരില്‍ സഹായം വെട്ടിക്കുറയ്ക്കുന്നത് സാമൂഹികനീതിക്കെതിരായ സമീപനമാണെന്നും മന്ത്രി വ്യക്തമാക്കി.